തിരുവല്ല: മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ അത്യാധുനിക ഇയുഎസ് - ആർഎഫ്എ ചികിത്സ വിജയകരമായി പൂർത്തിയാക്കി. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ദീപക് ജോൺസന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
കൊച്ചിക്കു പുറത്ത് ഇത്തരമൊരു അത്യാധുനിക എൻഡോസ്കോപ്പിക് ചികിത്സാരീതി ആദ്യമായാണ് വിജയകരമായി നിർവഹിക്കുന്നത്. ഗ്യാസ്ട്രോ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും എൻഡോസ്കോപ്പി നഴ്സുമാരും ടെക്നീഷന്മാരും അടങ്ങിയ സംഘമാണ് ചികിത്സ നടത്തിയത്.
50 വയസുള്ള സ്ത്രീയുടെ പാൻക്രിയാസിൽ കണ്ടെത്തിയ ന്യൂറോ എൻഡോക്രൈൻ ട്യൂമറാണ് തത്സമയ എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് മാർഗനിർദേശത്തോടെയുള്ള റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ വഴി വിജയകരമായി നീക്കം ചെയ്തത്. പരമ്പരാഗത ശസ്ത്രക്രിയകളിലെ സങ്കീർണതകൾ ഒഴിവാക്കിക്കൊണ്ട് ട്യൂമർ കോശങ്ങളെ എൻഡോസ്കോപ്പി വഴി കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്ന മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണിത്. രോഗിയെ യാതൊരുവിധ ശാരീരികബുദ്ധിമുട്ടുകളും ഇല്ലാതെ തൊട്ടടുത്ത ദിവസംതന്നെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു.
അഡ്വാൻസ്ഡ് തെറാപ്യൂട്ടിക് എൻഡോസ്കോപ്പി രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ബിലീവേഴ്സ് ആശുപത്രി ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. പാൻക്രിയാസ്, ലിംഫ് നോഡുകൾ എന്നിവയിലുണ്ടാകുന്ന മുഴകൾക്കും അതുപോലെ സീലിയാക് ഗാംഗ്ലിയൻ അധിഷ്ഠിത വേദനസംഹാരചികിത്സകൾക്കും ഏറ്റവും അനുയോജ്യവും ഫലപ്രദവുമായ ചികിത്സാസമ്പ്രദായമാണിത്.
ഉന്നതനിലവാരത്തിലുള്ള രോഗീപരിചരണവും അത്യാധുനിക ചികിത്സാസൗകര്യങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ബിലീവേഴ്സ് ആശുപത്രി നടത്തുന്ന നിരന്തരപരിശ്രമങ്ങളുടെ ഫലമാണ് ഡോ. ദീപക് ജോൺസന്റെയും സംഘത്തിന്റെയും ഈ വിജയമെന്ന് കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജരുമായ ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു.